പേജുകള്‍‌

2013, മേയ് 16, വ്യാഴാഴ്‌ച

ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു.






ഒരു അതിഥി ആരുടെ ഗൃഹത്തില് നിന്ന് നിരശനായി മടങ്ങുന്നവൊ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള് ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള് അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.
 
ഒരു തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട് തിരികള് ചേര്ത്ത് ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട് രണ്ട് ദീപങ്ങള് കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച് വിളക്കില് നേരിട്ട് കത്തിക്കരുത് കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട് വിളക്ക് കൊണ്ട് വേണം നിലവിളക്ക് കൊളുത്തുവാന്.


അഷ്ടാവക്രന്






അഷ്ടാവക്രന്

 

അഷ്ടാവക്രന്റെ ശാസ്ത്രാര് സംബന്ധിയായ സിദ്ധാന്തങ്ങള് അഷ്ടാവക്രസംഹിതയില് സമാഹരിച്ചിരിക്കുന്നു.

"
നാം അസാധാരണമായൊരു യാത്രയ്ക്കൊരുമ്പെടുകയാണ്. മനുഷ്യന് അവന്റേതായി പലേ വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്. എന്നാല് അഷ്ടാവക്രഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില് വേദങ്ങള് നിഷ്പ്രഭങ്ങളാണ്. ഉപനിഷത്തുക്കള് വെറും പിറുപിറുക്കലാണ്. അഷ്ടാവക്രസംഹിതയില് കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്ഗീതയില് പോലും കാണാന് കഴിയില്ല...." : ഓഷോ

ബ്രഹ്മാദ്വൈതവാദിയും താര്ക്കികനുമായ ഒരു മഹര്ഷി. മഹാഭാരതത്തിലെ ആരണ്യപര്വത്തില് അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന് എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന് തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള് സുജാതയെ വിവാഹം ചെയ്തു. അവള് ഗര്ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന് ഭാര്യയെപ്പറ്റി നിര്വിചാരനായി കഴിഞ്ഞുകൂടി. ഗര്ഭസ്ഥനായ ശിശു അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന് കുപിതനായി, 'വയറ്റില് കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില് അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല് കുപിതനായാണ് ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില് പറയുന്നത് രാത്രിയില് വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന് പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്ഭം തികഞ്ഞപ്പോള് ധനം തേടി കഹോഡന് ജനകരാജാവിന്റെ യാഗത്തില് സംബന്ധിക്കാന് പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില് തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന് വെള്ളത്തില് ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല് അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള് പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില് ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില് മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന് വരുണന്റെ പുത്രനാണെന്നും വരുണന് നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്വേണ്ടിയാണ് അവരെ വാദത്തില് തോല്പിച്ച് വെള്ളത്തില് മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്ഭത്തില്നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന് പിതാവിന്റെ നിര്ദേശപ്രകാരം സമംഗ എന്ന പുണ്യതീര്ഥത്തില് മുങ്ങിക്കുളിച്ചതോടെ വളവുകള് എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

അഷ്ടാവക്രമഹര്ഷിയും ജനകരാജാവും തമ്മില് നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചര്ച്ചകള് ഉള്ക്കൊള്ളുന്ന ഒരു അദ്വൈതവേദാന്തകൃതി. അനുഷ്ടുപ്പു വൃത്തത്തില് 298 ശ്ലോകങ്ങളുള്ള ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതില് 13 അധ്യായങ്ങള് അഷ്ടാവക്രന്റെയും ഏഴധ്യായങ്ങള് ജനകന്റെയും വാക്കുകളെന്നാണു സങ്കല്പം. കൃതിയില് 100 ശ്ലോകങ്ങള് ഉള്ള ഒരു വലിയ അധ്യായവും (18) 4 ശ്ലോകങ്ങള് മാത്രമുള്ള മൂന്നു ചെറിയ അധ്യായങ്ങളും (6, 8, 14) ഉണ്ട്.

മഹാഭാരതാന്തര്ഗതമായ ഭഗവദ്ഗീതയുടെ രീതിയില് ഗുരുശിഷ്യസംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയില് ചോദിക്കുന്ന ചോദ്യങ്ങള്ക്ക് അഷ്ടാവക്രന് ഗുരുവെന്ന നിലയില് നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേര്ന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയില് ഗഹനമായ വേദാന്തരഹസ്യങ്ങള് ചര്ച്ച ചെയ്തിരിക്കുന്ന ഗ്രന്ഥത്തില് ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയില് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥം കലര്പ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.